2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

വീട്ടമ്മയെ കാണാനില്ല.



രാവിലെ ഭര്‍ത്താവ് ഓഫീസിലേക്കും മകനും മകളും സ്കൂളിലേക്കും പോയതോടെ അവള്‍ ഫ്ളാറ്റില്‍ ഏകയായി. പതിവുപോലെ. പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പകലുറക്കത്തിന്റെ വഴുക്കല്‍ പിടിച്ച പടവുകളിലേക്ക് കാല്‍ വഴുതുന്നുവോ എന്ന് ഭയന്നപ്പോഴാണ് ടെലിവിഷന്റെ റിമോട്ട് അവള്‍ രക്ഷക്കായി കയ്യിലെടുത്തത്.

തലേന്നു വെകിട്ട് കാണിച്ച ഒരു മെഗാ സീരിയലിന്റെ പുന:സംപ്രേഷണമായിരുന്നപ്പോള്‍. ഒരു കാലത്ത് സ്വപ്ന സുന്ദരിയായി സിനിമയില്‍ തിളങ്ങി നിന്ന ഒരു നടിയായിരുന്നു ആ സീരിയലിലെ നായിക. ജീവിതത്തിന്റെ എല്ലാ പ്രതിബന്ധങ്ങളെയും ഇഛാ ശക്തികൊണ്ട് മറി കടന്നവള്‍. സീരിയലിലും സമാനമായ ഒരു വേഷമായിരുന്നു അവര്‍ക്ക്. അവള്‍ മുടങ്ങാതെ കാണുന്ന സീരിയല്‍.


സീരിയലിന്റെ ആദ്യത്തെ അഞ്ചു മിനിട്ട് പിന്നിടുമ്പോള്‍ പ്രത്യക്ഷപെടാറുള്ള മേനിയഴകിന്റെ പരസ്യം വന്നപ്പോള്‍ ഒരു കപ്പു ചൂടുചായ പകരാന്‍ വേണ്ടി അവള്‍ അടുക്കളയിലേക്ക് പോയി. തിരികെ ഇരിപ്പിടത്തില്‍ എത്തിയപ്പോഴാണ് അവരെ കണ്ടത്. ഒരു യുവതിയും രണ്ട് ചെറുപ്പക്കാരും. ടി. വിയുടെ സ്ക്രീനില്‍ നിന്നു നേരിട്ട് സ്വീകരണമുറിയിലേക്ക് ആരുമറിയാതെ അവര്‍ ഇറങ്ങുകയായിരുന്നു.


തീര്‍ത്തും അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് അമ്പരന്നവള്‍. ഏറെ നാളായി ടി വിയിലെ പരസ്യത്തിലും, അടുത്തകാലത്ത് ഹിറ്റായ പല പടങ്ങളിലും അവരെ കാണാറുണ്ടായിരുന്നെങ്കിലും, അവരൊരിക്കലും ഒരിക്കലും തന്റെ 850 സ്വകയര്‍ഫീറ്റ് വീടിന്റെ പരിമിതികളില്‍ എത്തുമെന്ന് അവള്‍ സ്വപനത്തില്‍പോലും കരുതിയിരുന്നില്ല. സ്വഭാവികമായും അവരെ കണ്ടപ്പോള്‍ എന്തു പറയേണ്ടു, എന്തു ചെയ്യേണ്ടു എന്നറിയാതെ അവള്‍ കുഴങ്ങി.


തലേന്നു വാരാന്ത്യ ഒഴിവു ദിനമായിരുന്നതിനാല്‍ യുദ്ധം കഴിഞ്ഞ പ്രതീതിയാണ് സ്വീകരണമുറിയില്‍. കുട്ടികളുടെ മുഷിഞ്ഞ വസ്ത്രങ്ങളും കളിപാട്ടങ്ങളും വീണു കിടന്ന കസേരകളും, പത്രമാസികകള്‍ അശ്രദ്ധമായി കിടക്കുന്ന ടീപ്പോയും. ഒന്നുമൊന്ന് ക്രമീകരിക്കാന്‍ ഇട ലഭിക്കുന്നതിനു മുമ്പ് ആഗതര്‍ മടുപ്പൊന്നും പ്രകടമാക്കാതെ ഇരിപ്പുറപ്പിച്ചു. അവളാകട്ടെ കടുത്ത ജാള്യതയില്‍ മുങ്ങി നില്‍ക്കുകയായിരുന്നു.


സീരിയലുകള്‍ മാത്രമല്ല, ചില ടി.വി. പരസ്യങ്ങളും അവള്‍ക്ക് ഇഷടമായിരുന്നു. അതിലൊന്നിലെ അഭിനേതാക്കളാണ് മുന്നിലിരിക്കുന്നത്. എത്രയോ നാളായി കാണുന്നുവെങ്കിലും, അവരുടെ പേരു പോലും തനിക്കറിയില്ലെന്ന് അവള്‍ ഖേദത്തോടെ ഓര്‍ത്തു. എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ കുഴങ്ങുമ്പോള്‍ അവളുടെ മനോഗതമറിഞ്ഞതുപോലെ അതിഥിയായ പെണ്‍കുട്ടി പറഞ്ഞു.


“എത്രയോ നാളുകളായി ഞങ്ങള്‍ ചേച്ചിയെ കാണുന്നു. ചേച്ചിയുമായി പരിചയപെടണമെന്ന് എന്നും വിചാരിക്കും. പതിവു പോലെ ഇന്നു ചേച്ചിയെ സീറ്റില്‍ കാണാതയപ്പോള്‍, തീര്‍ച്ചപ്പെടുത്തി ഇന്ന് ചേച്ചിയുടെ വീട്ടിലേക്കിറങ്ങണമെന്നും പരിചയപ്പെടണമെന്നും.”


യുവതി പറഞ്ഞത് തങ്ങളുടെ കൂടെ അഭിപ്രയമാണെന്ന മട്ടില്‍ കൂടെയുണ്ടായിരുന്ന യുവാക്കള്‍ തലകുലുക്കുകയും, പുഞ്ചിരിക്കുകയും ചെയ്തു.


യുവതി കറുത്ത നിറത്തിലായിരുന്നപ്പോള്‍ ഇതേ യുവാക്കള്‍ അവളെ അവഗണിക്കുകായിരുന്നല്ലോയെന്ന് അവള്‍ മനസ്സില്‍ ഓര്‍ത്തു. അവളുടെ പുഞ്ചിരിക്ക് ആദ്യമേ അവര്‍ സമ്മാനിച്ചത് അവഗണന കലര്‍ന്ന നോട്ടമായിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയേതാ എന്നു ചോദിച്ച് ആദ്യമെത്തിയപ്പോള്‍, ഈ യുവതിയെ അവഗണിക്കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. ശരീര കാന്തിക്കുള്ള ഔഷധം പുരട്ടുന്നതോടെ യുവതിയുടെ മേനി നിറം നിമിഷങ്ങള്‍ക്കുള്ളില്‍ മാറുകയും അവള്‍ വെണ്മായാര്‍ന്ന ഒരു സുന്ദരിയായി തീരുകയും ഇവറ്റയൊക്കെ ഒരു നോട്ടത്തിനും, കുശലാന്വേഷണത്തിനും ഓട്ടോഗ്രാഫിനായി അവളുടെ പിന്നാലെ പരക്കുന്നതയായിരുന്നു പരസ്യം.


പരസ്യം കാണുമ്പോഴൊക്കെ താനും പരസ്യത്തിലെ നായികയെപ്പോലെ ഒരിക്കല്‍ മാറുമെന്ന് അവള്‍ വിചാരിച്ചു. ജീവിതത്തിന്റെ സൌഭഗ്യങ്ങള്‍ തന്നെയും തേടി വന്നേക്കാം. താന്‍ നടന്നു പോകുമ്പോള്‍, സുന്ദരമാരായ പുരുഷ•ാര്‍ അസൂയയോടേ തന്നെയും വീക്ഷിക്കുന്ന കാലം വിദൂരമല്ലെന്ന് അവള്‍ സ്വ്പനം കണ്ടു.


താന്‍ മാത്രം മാറുന്നില്ലല്ലൊയെന്നായിരുന്നു അവളുടെ തീരാസങ്കടം. എത്രയൊക്കെ പരിശ്രമിച്ചിട്ടും, പേരോര്‍മ്മയില്ലാത്ത എത്രയോ ലേപനങ്ങള്‍ പുരട്ടിയിട്ടും ജനിച്ച കിഴക്കന്‍ മലയോര ഗ്രാമത്തിലെ മണ്ണിന്റെ നിറം അവളെ വിട്ടുപോയതേയില്ല.ഈനിറം എന്നേം കൊണ്ടേ പോകുമെന്ന് അവള്‍ മനസ്സില്‍ വിചാരിച്ചു. ചുട്ട മുതല്‍ ചുടലവരെ. അസ്വസ്തമാക്കപെട്ട ഇത്തരം വിചരങ്ങള്‍ അവളെ ഭരിക്കാന്‍ തുടങ്ങിയ നാളിലാണ് കറുപ്പ് നിറം ഉ•ൂലനം ചെയ്യുന്ന ആ പരസ്യം കണ്ടത്. നഗരത്തില്‍ പുതുതായി വന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ആ ലേപനം വാങ്ങണമെന്ന് കരുതിയിരിക്കുകയായിരുന്നു അവള്‍.


കറുപ്പിനേഴകെന്നായിരുന്നു ഭര്‍ത്താവിന്റെ എന്നത്തെയും പക്ഷം. മനസ്സിന് ന•യുടെ നിറം വേണം. അത് നിനക്ക് വേണ്ടുവോളമുണ്ടല്ലോയെന്ന് തന്റെ കറുപ്പിനെക്കുറിച്ചോര്‍ത്ത് വേവലാതിപെടുമ്പോഴൊക്കെ അയാള്‍ സമാശ്വസിപ്പിച്ചു. കോളേജില്‍ പഠിക്കുന്ന ഇരു നിറക്കാരിയായ മകള്‍ ദേഷ്യം വരുമ്പോള്‍ കാക്ക കുയിലെയെന്ന് വിളിച്ച് കളിയാക്കാറുള്ളതിലും ഒരു സത്യമില്ലേയെന്ന് ചിലപ്പോള്‍ അവള്‍ ആലോചിക്കും.


ജീവിതം വീടുകൊണ്ടു മാത്രം ജീവിച്ചു തീര്‍ക്കാനായെങ്കിലെന്ന് അവള്‍ കൊതിച്ചു. വീടിനു വെളിയില്‍, ജീവിതത്തിന്റെ ജീവിത വ്യവഹാരങ്ങളുടെ പല മൂഹൂര്‍ത്തങ്ങളിലും തന്റെ നിറം തന്നെ ഒറ്റപെടുത്തിയിട്ടുണ്ടെന്ന് അവള്‍ വിചാരിച്ചു. ഇന്‍ഫോര്‍മേഷന്‍ പാര്‍ക്കിലെ പുതിയതായി ആരംഭിച്ച ഐ റ്റി കമ്പിനിയിലെ റിസപഷനിസ്റിന്റെ ഉദ്യോഗം അവസാന നിമിഷം തനിക്ക് നഷ്ടമായതിനു പിന്നില്‍ തന്റെ നിറമില്ലായമയായിരിക്കുമെന്ന് അവള്‍ കരുതി. അടുത്ത ഫ്ലാറ്റിലെ വെളുത്ത നിറമുള്ള അയല്‍ക്കാരികള്‍ തമ്മില്‍ സ്വകാര്യം പറയുന്നത് തന്റെ നിറത്തെക്കുറിച്ചല്ലെങ്കില്‍ പിന്നെന്തിനെക്കുറിച്ചാണ്?



മാറുന്ന ലോകത്തിനു തന്റെ നിറം അനുയൊജ്യമല്ലെന്നൊരു ചിന്ത അവള്ക്കുണ്ട്. അതെങ്ങനെ രൂപപെട്ടന്ന് എത്ര ആലോചിച്ചിട്ടും അവള്‍ക്ക് പിടി കിട്ടിയില്ല.



“എന്താണ് ചേച്ചി ഒന്നും മിണ്ടാത്തത്. ഞങ്ങള്‍ വന്നത് ഇഷ്ടമായില്ലെന്നുണ്ടോ ? എങ്കില്‍ ഞങ്ങള്‍ ഇപ്പോല്‍ തന്നെ തിരിച്ചു പോയേക്കാം.” പരസ്യത്തിലെ യുവതി അത് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന യുവാക്കള്‍ അതെയെന്നര്‍ഥത്തില്‍ തലയനക്കി.


“ചേച്ചിയുടെ മനസ്സ് ഞങ്ങള്‍ക്കറിയാം. ഈ ഇടുങ്ങിയ, നിറം മങ്ങിയ ചുവരുകള്‍ക്കുള്ളില്‍ ഉരുകി തീര്‍ക്കാനുള്ളതല്ല ചേച്ചിയുടെ ജീവിതം. അതു ഓര്‍മ്മിപ്പിക്കാനാണ് ഞങ്ങള്‍ വന്നത്. ശരീരം അതൊരു അക്ഷയ ഖനിയാണ്. അതില്‍ വിലപിടച്ച മുത്തുകളും രതനങ്ങളും ഒളിഞ്ഞിരിക്കുന്നു. അത് കണ്ടെത്താനുള്ള ശ്രമത്തില്‍ ചേച്ചിയെ ഞങ്ങള്‍ സഹായിക്കാം. അനന്തമായ സൌഭഗ്യങ്ങള്‍ വേണ്ടെന്ന് വെക്കുന്നതില്‍ എന്തു യുകതിയാണുള്ളത്?”. യുവാക്കളില്‍ മുതിര്‍ന്നവന്‍ പ്രയത്തില്‍ കവിഞ്ഞ പാകതയോടെ പറഞ്ഞു.


“സ്വപ്നം കാണാന്‍ കഴിയാത്ത സൌഭാഗ്യങ്ങള്‍.”..യുവതി ആവര്‍ത്തിച്ചു.


അവള്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തിളക്കമാര്‍ന്ന നിറങ്ങളുടേതായ ഒരു ലോകം അവള്‍ക്കും വേണമായിരുന്നു. ഉ•ാദിയായ വെയിലിന്റെ നിറമുള്ള ക്യാമറ വെളിച്ചം പുറത്ത് കാത്തിരിക്കുന്നതായി അവള്‍ക്ക് തോന്നി. എത്രയോ നാളായി താന്‍ കാത്തിരുന്ന മോചനത്തിന്റെ വാതിലാണ് തനിക്കിവര്‍ ഒരു പ്രതിഫലവും കൂടാതെ വെച്ചു നീട്ടുന്നത്.

സന്ധ്യക്ക് ഓഫീസ് വിട്ട് ക്ഷീണിതനായി എത്തിയ ഭര്‍ത്താവ് ഭാര്യയെ എല്ലായിടവും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. സ്കൂളില്‍ നിന്ന് മടങ്ങി വന്ന മകള്‍ അമ്മേ അമ്മേയെന്ന് വിളിച്ചു കൊണ്ട് ഫളാറ്റിലെമ്പാടും അന്വേഷിച്ചു നടന്നു. ഫ്ളാറ്റില്‍ അമ്മയെ കാണാതയായപ്പോള്‍ അവള്‍ ആരും കാണാതെ മെല്ലെ പുറത്തേക്കിറങ്ങി. പുറത്ത് ഇരുട്ട് ആളികത്താന്‍ തുടങ്ങിയിരുന്നു. ആസുരതകള്‍ പുളക്കുന്ന നഗരവീഥികളിലുടെ അമ്മയെയും


അന്വേഷിച്ച ആ കുട്ടി ഒറ്റയ്ക്ക് *******************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ